UGC,NET,SET,TET,PSC,UPSC,BA,MA,PLUS TWO,SCHOOL STUDENTS USEFUL STE

നിങ്ങളുടെ ഭാഷയിൽ ഈ സൈറ്റ് വായിക്കാൻ കഴിയും. Google വിവർത്തനം ഉപയോഗിക്കുക. आप इस साइट को अपनी भाषा में पढ़ सकते हैं। कृपया Google अनुवाद का उपयोग करें। Maaari mong basahin ang site na ito sa iyong wika. Mangyaring gamitin ang google translate.You can read this site in your language. Please use google translate. يمكنك قراءة هذا الموقع بلغتك. الرجاء استخدام مترجم جوجل.

.

Friday 27 January 2023

സംക്രമണം-കവിത -ആശയം - ആറ്റൂര്‍ രവിവര്‍മ്മ

UGC NET/SET MALAYALAM
സംക്രമണം- ആറ്റൂര്‍ രവിവര്‍മ്മ

മലയാളത്തിലെ പ്രമുഖനായ കവിയും, വിവർത്തകനുമാണ് ആറ്റൂർ രവിവർമ്മ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു.ഒരു കവിയെപ്പോലെ എഴുതിത്തീരലല്ല ആറ്റൂരിനു സർഗ്ഗക്രിയ. ഒരു ഉച്ചാടനംപോലെ, കുറേക്കാലമായി ഉള്ളിൽ പിടയ്ക്കുന്ന ഒരു ഭീതി, പാപം, അറപ്പ്, കയ്പ്പ് എന്നിവയെ വാക്കുകൾകൊണ്ട് പുറമെ ചാടിക്കലാവുന്നു ആ പ്രക്രിയ എന്ന് സംക്രമണം അടിസ്ഥാനമാക്കി പറയാന്‍ സാധിക്കും.

 

സംക്രമണം കവിതയുടെ ആശയം 

കുറേനാളായുള്ളി- 

ലൊരുത്തിതൻ ജഡമാളിഞ്ഞു നാറുന്നു 


വിരലുകൾ മൂക്കിൽ 

തിരുകിയാണു ഞാൻ നടപ്പതെങ്കിലും 

അരികത്തുള്ളോരു-

മകലത്തുള്ളോരുമൊഴിഞ്ഞുമാറുന്നു  


തന്‍റെ ഉള്ളിൽ കുറെ നാളായി ഒരുത്തിയുടെ ജഡം അളിഞ്ഞു നാറുന്നു എന്നു പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. സ്ത്രീ സമൂഹത്തിൽ നേരിടുന്ന ദുരവസ്ഥകൾ ആണ് ഈ അളിഞ്ഞുനാറ്റം.

അറിവുവെച്ചപ്പോൾ 

അവളുണ്ടെന് കണ്ണിലൊരു നൂലട്ടയായ്*

വിശപ്പിനാൽ  വാരി 

വലിച്ചുതിന്ന് ചത്തവന്ന് തള്ളയായ് 


അറിവ് വെച്ചപ്പോൾ മുതൽ അവൾ കവിയുടെ കണ്ണിലൊരു നൂലട്ട ആയി ഉണ്ട് . കണ്ണിൻറെ കാഴ്ച തെളിയുന്നതിനായി കണ്ണിൽ ഇടാറുള്ള ചെറിയ വിരയാണ് നൂലട്ട . തലമുറകൾക്ക് ജന്മം നൽകി വളർത്തി വലുതാക്കുന്ന സ്ത്രീ ജന്മങ്ങൾക്ക് നൂലട്ടയുടെ വിലയേ സമൂഹം കല്പിക്കുന്നുള്ളു , കണ്ണുതെളിയുമ്പോൾ അവളെ വേണ്ടെന്നുവയ്ക്കും.

ഒരു പെണ്ണിൻ തല-

യവൾക്കു ജന്മനാ കിടച്ചുവെങ്കിലു-

മതിന്റെ കാതിന്മേൽ 

കടലിരമ്പീല-തിര  തുളുമ്പീല 

മുഖത്തു  കണ്ണുക- 

ളതിന്നു  പാതിരയ്ക്കടക്കുവാൻ  മാത്രം,

ഒരു നിശബ്ദമാം 

മുറിവിൻ വക്കുകളതിന്റെ ചുണ്ടുകൾ 


കിടയ്ക്കുക എന്നാൽ കിട്ടുക എന്നാണർഥം അവൾക്ക് ഒരു പെണ്ണിന്റെ തല കിടച്ചു എങ്കിലും കണ്ണുകൊണ്ട് ലോകത്തിൻറെ വിശാലത കാണുവാനും കാതു കൊണ്ട് കടലിൻറെ ശബ്ദം കേൾക്കുവാനും അവസരം കിട്ടുകയില്ല. അവൾ വീടിനുള്ളിൽ തളച്ചിടപ്പെടുന്നു. അവളുടെ വായ നിശ്ശബ്ദമാക്കപ്പെടുന്നു അവളുടെ ചുണ്ടുകൾ മുറിവിന് വക്കുകളാണ് എന്ന് കവി പറയുന്നു.

മയങ്ങാറുണ്ടാവി-

ല്ലവളോളം വൈകിയൊരു നക്ഷത്രവും,

ഒരൊറ്റ സൂര്യനു-

മവളെക്കാൾ നേർത്തെ  പിടഞ്ഞെണീറ്റിലാ 

പുറപ്പെട്ടേടത്താ-

ണൊരായിരം കാതമവൾ നടന്നിട്ടും;

കുനിഞ്ഞു വീഴുന്നു-

ണ്ടൊരായിരം വട്ടം നിവർന്നു നിന്നിട്ടും;

ഉണർന്നിട്ടില്ലവ-

ളൊരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും 


അവളുടെ ജോലി സമയം തീരുമ്പോൾ നക്ഷത്രങ്ങൾ പോലും ഉറങ്ങിയിട്ടുണ്ടാവും അവൾ ജോലികളെ കുറിച്ച് ഓർത്ത് പിടഞ്ഞെണീക്കുമ്പോൾ സൂര്യൻ ഉണർന്നിട്ടുണ്ടാവില്ല. മനുഷ്യവർഗ്ഗം ഏറെ പുരോഗമിച്ചെങ്കിലും സ്ത്രീകളുടെ അവസ്ഥ പഴയതു തന്നെയാണ്. പലരംഗങ്ങളിലും പുരോഗമിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അവൾ ഇപ്പോഴും പീഡനം അനുഭവിക്കുന്നു. ചവിട്ടു കൊണ്ടിട്ടും ഉണരാത്തതുപോലെ തൻറെ ദുരവസ്ഥ തൻറെ വിധിയാണ് എന്നുള്ള ഒരു വിശ്വാസവും അവൾക്കുണ്ട്.

ഒരു കുറ്റിച്ചൂല്-

ഒരു നാറത്തേപ്പ്*-ഞെണുങ്ങിയ വക്കാർ-

ന്നൊരു കഞ്ഞിപ്പാത്രം 

ഒരട്ടി മണ്ണവൾ !


കുറ്റിച്ചൂലിനും നാറാത്തേപ്പിനും ഒപ്പം ജീവിച്ച് മണ്ണിൽ അടിഞ്ഞുകൂടേണ്ടവളാണ് അവൾ .

ഗതികിട്ടാത്തതാ-

മവൾ തന്നാത്മാവിന്നൊരു യന്ത്രം പോലെ-

യഴിച്ചെടുത്തു ഞാ- 

നതി സൂക്ഷ്മം വേറൊരുടലിൽ  ചേർക്കാവൂ!


രണ്ടാം പകുതിയിൽ കവിക്ക് സ്ത്രീ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നമാണ് അവതരിപ്പിക്കുന്നത്. ഒരു യന്ത്രം അഴിച്ചെടുക്കും പോലെ പെണ്ണിന്റെ ആത്മാവ് അഴിച്ചെടുത്ത് വേറൊരു ശരീരത്തിൽ ചേർക്കുമെന്ന് കവി പറയുന്നു.

ഒരു നൂലട്ടപോ-

ലിഴയും പെണ്ണിന്റെയുടലിനോടല്ല ;

വിശക്കുമ്പോളൂരി-

ലിറങ്ങുന്ന നരഭുക്കാം  കടുവയിൽ 


നൂലട്ടപോലെയുള്ള പെണ്ണിൻറെ ഉടലിൽ അല്ല മറിച്ച് ഊരിൽ ഇറങ്ങി വേട്ടയാടുന്ന നരഭുക്കായ കടുവയിൽ ആണ് കവി പെണ്ണിൻറെ ആത്മാവിനെ ചേർക്കുന്നവത് . സ്വന്തം കഴിവുകൊണ്ട് ജീവിക്കുന്നവളും ആരുടെയും ഔദാര്യത്തിനു പോകാത്തവളുമായ് പെണ്ണിനെയാണ് കവി സ്വപ്നം കാണുന്നത്.

(ഇനിയുമുണ്ണിക -

ളു റങ്ങുമ്പോഴത്തിൻ  മുരൾച്ച കേൾക്കാവൂ 

മലയുടെ താഴെ 

വയലിനക്കരെ, കതകിനപ്പുറം )

അവളുടെ നാവി -

ന്നെടുത്തു  വേറൊരു കുരലിൽ ചേർക്കാവൂ;

ഇറയത്തെച്ചിലു 

രുചിച്ചിട്ടുന്നൊരു കൊടിച്ചിയിലല്ല;

വിശക്കുമ്പോഴിര 

വളഞ്ഞു കൊന്നുതിന്നീടുന്ന ചെന്നായയിൽ 


പെണ്ണിൻറെ നാവ് അഴിച്ചെടുത്ത് ചേർക്കാൻ പോകുന്നത് കൊടിച്ചി പട്ടിയുടെ ഉടലിൽ അല്ല മറിച്ച് വളഞ്ഞ് നിന്ന് വേയാടുന്ന ചെന്നായയിൽ ആണ്.സ്വന്തം അവകാശങ്ങൾക്കായി ഒന്നിച്ചുനിന്ന് ശബ്ദിക്കുന്ന പെണ്ണിനെയാണ് കവി ഉദ്ദേശിക്കുന്നത്

പൂരങ്ങളും ജന -

പദങ്ങളും ചൂഴും വനവഹ്നികളി-

ലവൾതന്നുഗ്രമാം 

വിശപ്പു  ചേർക്കാവൂ, കലർത്തിടാവൂഞാ -

നവൾ തൻ വേദന 


ചലവും ചോരയുമൊലിക്കും സന്ധ്യയിൽ,

അവളുടെ ശാപ -

മണയ്ക്കാവൂ  വിളനിലങ്ങളെയുണ-

കിട്ടുന്ന സൂര്യനിൽ 


അവളുടെ വിശപ്പ് നാടുകളെ ദഹിപ്പിക്കുന്ന കാട്ടുതീയിൽ ചേർക്കും .അവളുടെ വേദന ചലവും ചോരയുമൊലിക്കുന്ന സന്ധ്യയിലാണ് ചേർക്കുന്നത്.

വസൂരിമാലകൾ കുരുത്ത വ്യോമത്തിൽ 

ബലിമൃഗമായി-

ട്ടെടുത്തിടാവൂ ഞാനവളുടെ മൃതി.

അവളുടെ ശാപം വിളനിലങ്ങൾ ഉണക്കുന്ന സൂര്യൻ ആകുമെന്നും അവളുടെ മരണം കവി ഒരു ബലിമൃഗത്തിന്റേതാക്കുന്നു വസൂരിമാല കോർത്ത ആകാശത്തിലെ ബലിമൃഗമാണത് അതായത് പെണ്ണിന്റെ മരണം ദുരിത കാലത്തിന്റെ അടയാളമാകണം

No comments:

Post a Comment